വൈദ്യുതി ചാർജ്ജ് വർദ്ധനവ്, റെഗുലേറ്ററി കമ്മീഷൻ പൊതുജനങ്ങളെ വഞ്ചിച്ചു- ആം ആദ്മി പാർട്ടി
കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് വേണ്ടി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ നൽകിയ ശുപാർശയിൽ റഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തെ നാല് ജില്ലകളിലായി നടത്തിയ പൊതു തെളിവെടുപ്പ് യോഗങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും കെ.എസ്.ഇ.ബി യുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കുകയും, നിരക്ക് വർദ്ധനവിനെ ശക്തമായി എതിർക്കുകയും ചെയ്തിട്ടും പൊതുജനങ്ങളുടെ അഭിപ്രായത്തെ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത് പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതു തെളിവെടുപ്പ് യോഗം നടത്താതെ നാല് ജില്ലകളിൽ മാത്രം തെളിവെടുപ്പ് യോഗങ്ങൾ നടത്തി മുന്നോട്ടുപോകുന്ന റെഗുലേറ്ററി കമ്മീഷന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി എല്ലാ ജില്ലകളിലും തെളിവെടുപ്പ് യോഗങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും കോടതി ഹരജി പരിഗണിച്ചു വരികയും ചെയ്യുകയാണ്.
റെഗുലേറ്ററി കമ്മീഷന്റെ ഈ സമീപനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പൊതു തെളിവെടുപ്പ് യോഗങ്ങൾ സംഘടിപ്പിച് പ്രതിഷേധിക്കുകയുണ്ടായി.
കെഎസ്ഇബിയുടെ അനാവശ്യ ചിലവുകൾ കുറയ്ക്കുകയും എല്ലാ വിഭവങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തി മുന്നോട്ടു പോയാൽ സംസ്ഥാനത്തും വൈദ്യുതി സൗജന്യമായി നൽകാൻ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ പൊതുജനങ്ങളെ കൊള്ളയടിച്ചു കൊണ്ടുള്ള സമീപനമാണ് കെഎസ്ഇബി സ്വീകരിച്ചു വരുന്നത്. ഇതിനെ തടയാൻ അധികാരമുള്ള റഗുലേറ്ററി കമ്മീഷനും ഈ കൊള്ളക്ക് കൂട്ടുനിൽക്കുന്നത് പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
കെഎസ്ഇബിയുടെ കൊള്ളക്കെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാർട്ടി സംസ്ഥാന വ്യാപകമായി പോസ്റ്റർ ക്യാമ്പയിനുകളും,മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചുവരികയാണ്. പൊതുജനങ്ങളുടെ ഈ പ്രതിഷേധം കണക്കിലെടുക്കാതെ വീണ്ടും,വീണ്ടും നിരക്ക് വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ പ്രതിസന്ധിയിൽ ആക്കുന്ന ഈ നിലപാട് സ്വാഗതാർഹമല്ല. നിരക്കു വർധനവിൽ നിന്നും റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയും പിന്മാറണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് ശ്രീ വിനോദ് മാത്യു വിൽസൺ ആവശ്യപ്പെട്ടു.

